എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍

Friday, January 30, 2009

പക്ഷം

മിനിക്കഥ
പക്ഷം

വെളുത്ത പക്ഷമോ, കറുത്ത പക്ഷമോ അല്ല. നെഞ്ചിലും, തലയിലും ഒരുതരം ചുവന്ന പാടുകള്‍ജന്മനാ ഉണ്ടായിരുന്നതു കൊണ്ടാണ് കോമന് ചോപ്പന്‍ കോമന്‍ എന്ന വിളിപ്പേരുണ്ടായത്.
പ്രദേശത്ത് ചുവപ്പ് കൊടി പാറുന്നേടത്തൊക്കെ മുഷ്ടി ചുരുട്ടാന്‍ കോമനുണ്ടാവാറുണ്ട് എന്നത് മറ്റൊരു സത്യം. പക്ഷെ ചിലരൊക്കെ വിചാരിക്കുന്നത് ചോപ്പന്‍ കോമന്‍ എന്ന് വിളിക്കുന്നത് അത്കൊണ്ടാണെന്നാണ്.

ചോപ്പന്റെ മാതാപിതാക്കളും, അമ്മാവന്മാരുമൊക്കെ പണ്ടേ വയല്‍പ്പടയില്‍ അണികളായിരുന്നു എന്ന ചരിത്രം നാട്ടുകാര്‍ക്കൊക്കെ നന്നായറിയാം.
തെരഞ്ഞെടുപ്പു കാലം വന്നപ്പോള്‍ കോമന് വിശ്രമമില്ലാതായി. ആ കാലത്താണ് കോമന്‍ ഉള്‍പ്പോരുകളെ കുറിച്ചും, ആശയസംഘട്ടനങ്ങളെ കുറിച്ചും പഠിച്ചുതുടങ്ങിയത്, ഇടതുവശവും, വലതുവശവും വീട് വീടാന്തരം, കയറിയിറങ്ങി വോട്ട് പിടിക്കുന്നതിനിടയില്‍ വലതുവശത്തു കൂട്ടം കൂടിനിന്നവര്‍ കോമനെ പക്ഷ വിചാരണയക്ക് വിധേയനാക്കി. കോമന്‍ തലയുര്‍ത്തി നെഞ്ച് വിരിച്ച് സമര്‍ത്ഥിച്ചു.
"അംഗത്വമുള്ള നൂനപക്ഷത്തിലല്ല ഞാന്‍ അംഗത്വമില്ലാത്ത ഭൂരിപക്ഷത്താണ്."

വലതു വശം കൂടി നിന്നവര്‍ പരിഹാസചിരി മുഴക്കാന്‍ തുടങ്ങിയപ്പോള്‍ കോമന്‍ തുടര്‍ന്നു
"എന്ന് കരുതി ആരും സന്തോഷിക്കേണ്ടതില്ല;
"നെഞ്ചില്‍ നിന്നും ചോരയൊഴുക്കി-

ചെന്തീക്കനലായ് മാറുംഞാന്‍."

(അവസാന രണ്ടുവരികള്‍ക്ക് പി. ഭാസ്കരനോട് കടപ്പാട്.)

Wednesday, January 28, 2009

എന്റെ നഷ്ട പ്രണയിനിക്ക്,

02.01.09
അബുദാബി

എന്റെ നഷ്ട പ്രണയിനിക്ക്,

എത്രകാലമായ് ഒന്ന് കണ്ടിട്ട്, ഈയിടെയായ് നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങളില്ല; പലപ്പോഴും വിചാരിക്കുന്നതാണ് നീ നാട്ടിലുള്ളപ്പോള്‍ അവധിക്ക് വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. പക്ഷെ വര്‍ഷങ്ങളായി ഓരോ തവണയും നിന്നെ ശരിക്കൊന്ന് കാണാനോ നിന്റെ പുഞ്ചിരിയിലെങ്കിലും മനം നിറയ്ക്കാനോ കഴിയാറില്ല. കഴിഞ്ഞതവണ കുറെ പ്രതീക്ഷയോടെ കാത്തിരുന്നു നീ ഏറെ വൈകിയായിരുന്നു നാട്ടിലെത്തിയത്. അപ്പോഴേക്കും ഞാന്‍ വിമാനം കയറി ഇക്കരെയെത്തി നീ കേരളത്തിന്പുറത്തെവിടൊക്കെയോ ഉല്ലാസയാത്രയിലായിരുന്നു എന്ന് പീന്നിട് ഞാനറിഞ്ഞു. നിന്നെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും ഞാനന്വേഷിച്ചറിയാറുണ്ട്.

ഈയിടെ എന്റെ അയല്‍പക്കത്തെ രാമേട്ടന്‍ മരണപ്പെട്ട അന്ന് ശവമെടുപ്പിന് അല്പമുമ്പ് തന്നെ നീയെത്തി എന്ന് അമ്മയുടെ കത്തിലുണ്ടായിരുന്നു. ആരും നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ലപോലും. അതുകൊണ്ട് തന്നെ അവര്‍ക്ക് നിന്റെ വരവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കുഞ്ഞുന്നാളില്‍ നിന്നെച്ചൊല്ലി ഞാനെത്ര അടിവാങ്ങിച്ചിട്ടുണ്ടെന്നറിയുമോ...? എനിക്കറിയാം നീയതൊന്നും ഓര്‍ക്കുന്നണ്ടാവില്ലെന്ന് നിന്റെ തിരക്കില്‍ എന്നെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലല്ലോ..?പക്ഷെ ഞാനെന്നും ഓര്‍ക്കും. ഓര്‍ക്കുകമാത്രമല്ല എന്റെ ഉള്ളില്‍ നിന്നെ ഞാന്‍ ഒരുപാടൊരുപാട് ഓമനിക്കുന്നുണ്ട്. നീയെന്നെ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞതും, കുളിരുകൂട്ടി ഇക്കിളിപ്പെടിത്തിയതും ഞാനെങ്ങനെ മറക്കും.

എനിക്കഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഒരു ദിവസം അമ്മ മുറ്റമടിച്ചുവാരിക്കൊണ്ടിരുന്നസമയത്ത് പഞ്ചാരമണലില്‍കൂടി ഓടിക്കളിച്ചുകൊണ്ടിരുന്ന എന്നെനോക്കി നിന്റെ പേര് സുചിപ്പിച്ചുകൊണ്ട് കേറിപോടാ എന്ന് അമ്മ ഉറക്കെപറഞ്ഞത്. ഞാനോടിപ്പോയത് പടിഞ്ഞാറെ ഇടവഴിലേക്കായിരുന്നു. നീ വന്നതും പടിഞ്ഞാറുനിന്നായിരുന്നല്ലോ...? അന്ന് നീയെന്നെവാരിപ്പുണര്‍ന്നപ്പോള്‍ അമ്മ എന്നെയും പരതി വീടിനു ചുറ്റും ഓടുകയായിരുന്നു. അന്നാണ് നിന്നെച്ചൊല്ലി ഞാനാദ്യം അടിവാങ്ങിയത് എങ്കിലും ഞാന്‍ കരഞ്ഞിരുന്നില്ല. എന്റെ മുറ്റത്തെ തൈതെങ്ങുകളേയും, പ്ലാവിനേയും വേലിപ്പടര്‍പ്പിനേയും, അപ്പുറത്തെ പറമ്പിലെ മരച്ചില്ലകളെയും അതുവരെ ഞാനോടിക്കളിച്ചിരുന്ന പഞ്ചാരമണല്‍ത്തരികളെ പ്പോലും പുല്‍കിപ്പുണര്‍ന്ന് നോക്കിക്കൊതിപ്പിച്ച് എന്നെ തൊടാനാവാതെ എന്റെ കുഞ്ഞോലപ്പുരപ്പുറത്ത് തടവിത്തലോടി ഇറയത്തുകൂടി പല തവണ ചുറ്റിതിരിഞ്ഞപ്പോഴൊക്കെ എന്നെയും മാടിവിളിച്ചുകൊണ്ടിരുന്നില്ലേ.? നിന്നോടൊപ്പം ഓടിവരാന്‍ ഞാന്‍ എപ്പോഴൊക്കെ ഇറയത്തേക്ക് ചാടിയോ അപ്പോഴൊക്കെ അമ്മയോട് അടിയും വാങ്ങിച്ചു. പിന്നീടും ഒരുപാട് തവണ നിന്നെച്ചൊല്ലി ചൂരല്‍പ്പഴം വാങ്ങിച്ചിട്ടുണ്ട്. എന്നാലെങ്കിലും എനിക്ക് നിന്നോടുള്ള പ്രണയത്തിന് അറുതിവരുമെന്ന് അമ്മ കരുതിയിട്ടുണ്ടാകും.

ഒരു സ്വകാര്യം പറയട്ടെ എന്നെ നിരാശപ്പെടുത്തരുത്. അടുത്ത കള്ളകര്‍ക്കിടകത്തില്‍ ഞാന്‍ നാട്ടിലെത്തും തീര്‍ച്ച. കരിമ്പടവും, കുളിരും, വെടിക്കെട്ടുമൊക്കെയായ് നീയെന്നെ കാത്തിരിക്കില്ലേ..? നീയെന്റെ ഉടലാകെ ചുംബനം കൊണ്ട് മൂടുന്നതും, ഇക്കിളിപ്പെടുത്തുന്നതും ഓര്‍ത്ത് ഞാനുറങ്ങാന്‍ കിടക്കട്ടെ. പ്രണയപൂര്‍വ്വം ഞാന്‍

തെറ്റും ശരിയും

മിനിക്കഥ

തെറ്റും ശരിയും

കുറേ കാലത്തിനു ശേഷം ഇന്നലെ അല്പം സന്തോഷത്തോടെയാണു ഡ്യൂട്ടിക്കിറങ്ങിയത്. വാച്ചിലേക്കു നോക്കി, ജോലിക്കുപ്പായവും കേറ്റി ടി വി യില്‍ വാര്‍ ത്തകള്‍ ശ്രദ്ധിച്ചങ്ങനെയിരിക്കുമ്പോഴാണ്കണ്‍ കുളിര്‍ക്കെ മനം കുളിര്‍ക്കെ ആ വാര് ത്ത തെറിച്ചു വീണത്. എന്റെ ആഹ്ളാദം കണ്ട് സഹമുറിയന്മാരില്‍ ഒരുവന്‍ അല്പം രോഷത്തോടെ ചോദിച്ചു:
"അതിനു തനെന്തിനാ ഇത്ര സന്തോഷിക്കുന്നത്?"
അവനുമായി തര്‍ക്കിക്കാനൊന്നും നിന്നില്ല. എന്റേയും അവന്റേയും നാട് ഒന്നു തന്നെ. പക്ഷേ ഭൂതകാലത്ത് അവന്‍ ചെന്നായയുടെ വംശത്തിലും ഞാന്‍ മുട്ടനാടിന്റെ വംശത്തിലും പിറന്നിട്ടുണ്ടായിരിക്കണം അല്ലെങ്കില്‍ ആ ഷൂസുകള്‍ ഒരു ചെന്നായയുടെ നേര്‍ ക്കു പറക്കുന്നതു കണ്ട് ഞാനെന്തിനിത്ര ആഹ്ളാദിക്കണം; അവനെന്തിനിത്ര രോഷം കൊള്ളണം ?

എന്റെ കവിതകള്‍

എന്റെ കവിതകള്‍ വായിക്കാന്‍ കീഴെ ക്ലിക്കു ചെയ്യുക
HARITHABHUMI: http://entekadhakalilekku.blogspot.com/

Tuesday, January 27, 2009

ഒരുക്കം


ഒരുക്കം


എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഇടിയും, മിന്നലുമായിരുന്നു ഏറ്റവും ഭയം. മഴക്കാലത്ത് ഇരുട്ടിയാല്‍ പിന്നെ അവള്‍ പുറത്തിറങ്ങാറില്ല. കതകടച്ച് ജനലൊക്കെ കര്‍ട്ടനിട്ട് മൂടി പുതപ്പെടുത്ത് ചുറ്റിപ്പുതച്ച് കസേരയിലോ, കട്ടിലിന്റെ മൂലയിലോ ചുരുണ്ടുകൂടി ഇരിക്കും. മിന്നല്‍ പിണരുകള്‍ ജനലുകളില്‍ ചിത്രം വരക്കുമ്പോള്‍ കണ്ണുമൂടി നാമം ജപിക്കും. അപ്പോഴും ഞങ്ങളുടെ മകന്‍ ഉമ്മറത്തിണ്ണയില്‍ ചെന്നിരുന്ന് മിന്നലിനോടും, മഴക്കുളിരിനോടുമൊക്കെ ചങ്ങാത്തം കൂടാന്‍ ശ്രമിക്കും. അവന് സ്ഫോടന ശബ്ദം വലിയ ഹരമായിരുന്നു. വിഷുവിന് അങ്ങേ വീട്ടിലെ കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അതിനെക്കാള്‍ ശബ്ദമുള്ളവ പൊട്ടിക്കാനായിരുന്നു അവന്റെ വാശി. അല്പം വളര്‍ന്നു കഴിഞ്ഞപ്പോള്‍ എത്രയെത്ര ഗംഭീര ശബ്ദങ്ങളാണ് അവനുണ്ടാക്കിയിരിക്കുന്നതെന്നറിയുമോ?. അതിനൊക്കെ അവനെ സഹായിക്കാനും കുറേപ്പേരുണ്ട് കേട്ടോ!
ഇന്നിപ്പോള്‍ കഥയൊക്കെ മാറി. എന്റെ പ്രിയപ്പെട്ടവള്‍ക്കും സ്ഫോടനങ്ങള്‍ ഹരമായിമാറിയിരിക്കുന്നു. ഇന്നലെ കേട്ട ശബ്ദത്തെക്കാള്‍ ഗംഭീരമായ ഒന്നൊരുക്കുന്ന തിരക്കിലാണ് അവളൂം, മക്കളും പിന്നെ തകര്‍ന്ന് പോയ പുര മേയാന്‍ സഹായിച്ചവരും. നാളേക്കായി ഇതിനെക്കാള്‍ വലുതൊന്ന് മറ്റവരും ഒരുക്കിയേക്കാമെന്ന് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. കാരണം അവരൊക്കെ നോക്കിനില്‍ക്കുമ്പോഴാണല്ലോ ഞാനില്ലാതായ ആ സ്ഫോടനം നടന്നത്.